'ദിനംപ്രതി 3,000 രൂപ നഷ്ടം'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിൽ ബസുടമകളുടെ സമരം

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ ഈ ഒരു ദിവസത്തെ സമരം

'ദിനംപ്രതി 3,000 രൂപ നഷ്ടം'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിൽ ബസുടമകളുടെ സമരം

കല്‍പറ്റ: വയനാട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ ഈ ഒരു ദിവസത്തെ സമരം. പദ്ധതി തങ്ങളുടെ വരുമാനത്തെ ബാധിച്ചതായും സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ ബസുടമകള്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു.

പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ ഓരോ ബസിനും പ്രതിദിനം 3,000 രൂപയോളം വരുമാന നഷ്ടം ഉണ്ടാകുന്നതായാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ജൂലൈ ഒന്നാം തീയതി മുതല്‍ ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ മുന്നോടിയായി വയനാട് ജില്ലയിലെ 280-ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതിനുള്ള 'ജി-ഫോം' അധികൃതര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.