എംബാപ്പെയെ നിശ്ശബ്ദനാക്കി സ്‌പെയിൻ; ഫ്രാൻസിനെ വീഴ്ത്തി ഫൈനലിലേക്ക്

2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പാനിഷ് ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്

എംബാപ്പെയെ നിശ്ശബ്ദനാക്കി സ്‌പെയിൻ; ഫ്രാൻസിനെ വീഴ്ത്തി ഫൈനലിലേക്ക്

ഡാളസ്: പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പാനിഷ് ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ആവേശകരമായ സെമിയിൽ ഇരു പകുതികളിലായി മികേൽ ഒയാർസബാലും പെഡ്രോ പോറോയും നേടിയ ഗോളുകളാണ് സ്‌പെയിന്റെ ജയം ഉറപ്പിച്ചത്. 2010ന് ശേഷം ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ സ്‌പെയിൻ ഇടംപിടിക്കുന്നത്.

മത്സരത്തിന്റെ 20-ാം മിനിറ്റിൽ ലമിൻ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഒയാർസബാൽ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌പെയിൻ ലീഡ് നേടി. ആദ്യ ഗോൾ വഴങ്ങിയതിന് പിന്നാലെ ഫ്രാൻസിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ റൈറ്റ് ബാക്ക് പെഡ്രോ പോറോ നേടിയ മനോഹര ഗോളിലൂടെ സ്‌പെയിൻ ലീഡ് ഇരട്ടിയാക്കി. അതോടെ ഫ്രാൻസിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു.

മത്സരത്തിനിടെ ഫ്രഞ്ച് പ്രതിരോധനിരയിലെ നിർണായക താരമായ വില്യം സാലിബ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, മൈക്കൽ ഒലീസെ എന്നിവരെ ഫലപ്രദമായി പൂട്ടിയ സ്‌പാനിഷ് പ്രതിരോധം ഫ്രാൻസിന് ഗോൾ നേടാൻ ഒരു അവസരവും അനുവദിച്ചില്ല. ടൂർണമെന്റിൽ ആദ്യമായാണ് ഫ്രാൻസ് ഒരു മത്സരത്തിൽ ഗോൾ നേടാതെ മടങ്ങുന്നത്.

രണ്ടാം സെമിയിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ സ്‌പെയിൻ നേരിടുക.