ബിസ്‌ക്കറ്റ് മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ; വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ
ഉൽപ്പന്നത്തിന്റെ പാക്കറ്റ് വില മാറ്റാതെ അതിനുള്ളിലെ സാധനത്തിന്റെ തൂക്കമോ അളവോ കുറയ്ക്കുന്ന രീതിയാണ് ‘ഷ്രിങ്ക്ഫ്‌ലേഷൻ’. 5 രൂപ, 10 രൂപ തുടങ്ങിയ ചെറിയ പായ്ക്കറ്റുകളിലാണ് ഈ രീതി പ്രധാനമായും പ്രയോഗിക്കാൻ സാധ്യത
ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നവർക്ക് വീണ്ടും അധിക ചെലവിന് സാധ്യത. അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതത്വവും കണക്കിലെടുത്ത് പ്രമുഖ എഫ്എംസിജി കമ്പനികൾ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. നേരിട്ട് വില കൂട്ടുന്നതിന് പകരം ചില ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കുന്ന രീതിയും കമ്പനികൾ പരിഗണിക്കുന്നുണ്ട്.
വില കൂട്ടാതെ അളവ് കുറയ്ക്കും
ഉൽപ്പന്നത്തിന്റെ പാക്കറ്റ് വില മാറ്റാതെ അതിനുള്ളിലെ സാധനത്തിന്റെ തൂക്കമോ അളവോ കുറയ്ക്കുന്ന രീതിയാണ് ‘ഷ്രിങ്ക്ഫ്‌ലേഷൻ’. 5 രൂപ, 10 രൂപ തുടങ്ങിയ ചെറിയ പായ്ക്കറ്റുകളിലാണ് ഈ രീതി പ്രധാനമായും പ്രയോഗിക്കാൻ സാധ്യത. വില നേരിട്ട് ഉയർത്തിയാൽ ഉപഭോക്താക്കൾക്ക് പെട്ടെന്ന് ബാധിക്കുമെന്നതിനാൽ അതേ വിലയിൽ കുറഞ്ഞ അളവിൽ ഉൽപ്പന്നം നൽകുകയാണ് ലക്ഷ്യം.
ഇതോടെ ഒരു ഉൽപ്പന്നത്തിന്റെ വില താരതമ്യം ചെയ്യുമ്പോൾ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തൂക്കവും അളവും ഉപഭോക്താക്കൾ പ്രത്യേകം പരിശോധിക്കേണ്ടിവരും.
കമ്പനികളുടെ നീക്കം
ഹിന്ദുസ്ഥാൻ യൂണിലിവർ: ജൂൺ പാദത്തിൽ 2 മുതൽ 5 ശതമാനം വരെ വില വർധിപ്പിച്ച കമ്പനി സെപ്റ്റംബർ പാദത്തിലും വിവിധ ഉൽപ്പന്നങ്ങൾക്ക് സമാനമായ നിരക്കിൽ വില കൂട്ടിയേക്കും.
ഗോദ്റെജ് കൺസ്യൂമർ: ജൂൺ പാദത്തിൽ ഏകദേശം 5 ശതമാനം വില വർധിപ്പിച്ചതിന് പിന്നാലെ സെപ്റ്റംബർ പാദത്തിലും സമാനമായ വർധന നടപ്പാക്കാനുള്ള സാധ്യതയാണ് കമ്പനി പരിഗണിക്കുന്നത്.
ബ്രിട്ടാനിയ: പഞ്ചസാര, പാം ഓയിൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നുനിൽക്കുന്നതിനാൽ സെപ്റ്റംബർ പാദത്തിൽ 1.5 മുതൽ 2 ശതമാനം വരെ വില വർധനയ്ക്ക് തയ്യാറെടുക്കുകയാണ്. 5, 10 രൂപ പായ്ക്കറ്റുകളിലെ ബിസ്‌ക്കറ്റിന്റെ അളവ് കുറയ്ക്കാനും സാധ്യതയുണ്ട്.
ഡാബർ: അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വർധന തുടരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ചെലവിലുണ്ടാകുന്ന അധിക ബാധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരുമെന്ന് ഡാബർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്: അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഉൽപ്പന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്.
ചെലവ് വർധനയ്ക്ക് പിന്നിൽ
കഴിഞ്ഞ ജൂൺ പാദത്തിൽ തന്നെ എഫ്എംസിജി ഉൽപ്പന്നങ്ങൾക്ക് ശരാശരി 2 മുതൽ 5 ശതമാനം വരെ വില വർധിച്ചിരുന്നു. എന്നാൽ ഉൽപ്പാദനച്ചെലവിൽ വീണ്ടും സമ്മർദം ശക്തമാകുന്നതാണ് കമ്പനികളെ പുതിയ വിലനിർണയത്തിലേക്ക് നയിക്കുന്നത്.
പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വില, മൺസൂൺ സാഹചര്യം, എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ ഘടകങ്ങൾ എന്നിവയും കമ്പനികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ തുടർച്ചയായ വർധനയുണ്ടായാൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് വില ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.
വില വർധന ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുമെന്നതിനാൽ ചില കമ്പനികൾ പാക്കറ്റ് വില മാറ്റാതെ അളവ് കുറയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ചെലവ് നിയന്ത്രിക്കാനുള്ള സാഹചര്യം കൂടുതൽ ബുദ്ധിമുട്ടാകാനാണ് സാധ്യത.
Comments ()