കാർ ഷോറൂമിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം, ദുബായിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മൾട്ടിമീഡിയ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റും വീഡിയോഗ്രാഫറുമായിരുന്ന ഷിജിൻ, ദുബായിലെ ഒരു പ്രമുഖ കാർ ഷോറൂമിലായിരുന്നു ജോലി ചെയ്തിരുന്നത്

കാർ ഷോറൂമിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം, ദുബായിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്: ദുബായിലെ ശൈഖ് സായിദ് റോഡിലുള്ള കാർ ഷോറൂം മേഖലയിലുണ്ടായ തീപിടിത്തത്തിനിടെ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനം മലയാളി യുവാവിന്റെ ജീവനെടുത്തു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് അപകടത്തിൽ മരിച്ചത്. തീപിടിത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

മൾട്ടിമീഡിയ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റും വീഡിയോഗ്രാഫറുമായിരുന്ന ഷിജിൻ, ദുബായിലെ ഒരു പ്രമുഖ കാർ ഷോറൂമിലായിരുന്നു ജോലി ചെയ്തിരുന്നത്. സമീപത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് ജീവനക്കാരോടൊപ്പം സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുചേരുകയായിരുന്നു. എന്നാൽ അതിനിടെയുണ്ടായ ശക്തമായ സ്ഫോടനം സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി.

തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.സംഭവത്തിന് സാക്ഷിയായ സഹപ്രവർത്തകർ പറയുന്നതനുസരിച്ച്, ആദ്യം ഷോറൂമിന് സമീപമുള്ള ഗാരേജ് ഭാഗത്തുനിന്നാണ് പുക ഉയർന്നത്. തീ നിയന്ത്രണവിധേയമാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിലിണ്ടർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പലരും രക്ഷപ്പെടാൻ ഓടിയെങ്കിലും ഷിജിന് ഗുരുതര പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്തിടെയാണ് ഷിജിൻ ജോലി സ്ഥലത്തിന് സമീപമുള്ള പുതിയ താമസസ്ഥലത്തേക്ക് മാറിയത്. ദീർഘദൂര യാത്രയുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു തീരുമാനം. എട്ട് മാസം മുമ്പ് യുഎഇയിലെത്തിയ അദ്ദേഹം സ്ഥാപനത്തിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

2025-ൽ വിവാഹിതനായ ഷിജിൻ, ഭാര്യയെ ഉടൻ ദുബായിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത്. അപ്രതീക്ഷിതമായ മരണവാർത്ത നാട്ടിലും പ്രവാസി സമൂഹത്തിലും വലിയ ദുഃഖത്തിനിടയാക്കി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ പൂർത്തിയാക്കി വരികയാണ്.