താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, ജുബൈലിൽ മലയാളി യുവാവിന് ദാരുണാന്ത്യം
രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. താമസസ്ഥലത്ത് അസ്വസ്ഥതയും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ല
റിയാദ്: സൗദി അറേബ്യയിലെ ജുബൈലിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തിയൂർ സ്വദേശിയും കളരിക്കൽ വീട്ടിൽ ശിവരാജൻ ജനാർദ്ദനൻ–സുകുമാരി ദമ്പതികളുടെ മകനുമായ രാജേഷ് കുമാർ (39) ആണ് മരണത്തിന് കീഴടങ്ങിയത്.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. താമസസ്ഥലത്ത് അസ്വസ്ഥതയും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ പുഷ്പജയാണ്. മക്കൾ അവണിയും ആര്യനും. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Comments ()