ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: റാസൽഖൈമയിൽ ശ്മശാനത്തിന് ഭൂമി അനുവദിച്ച് ഭരണകൂടം
ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാനായി ഭൂമി അനുവദിച്ച് റാസല്‍ഖൈമ ഭരണകൂടം.
ദുബായ്: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം നിര്‍മ്മിക്കുന്നതിന് റാസല്‍ഖൈമ ഭരണകൂടം ഭൂമി അനുവദിച്ചു. അല്‍ ജസീറ അല്‍ ഹംറയില്‍ അനുവദിച്ച ഭൂമിയുടെ ഔദ്യോഗിക രേഖകള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കൈമാറി.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിക്കും ഭരണകൂടത്തിനും ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി. തിങ്കളാഴ്ച ശൈഖ് സൗദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഭാരവാഹികളോട് സംസാരിക്കവെയാണ് കോണ്‍സല്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്.
റാസല്‍ഖൈമയില്‍ അനുവദിച്ച ശ്മശാന കേന്ദ്രത്തിന്റെ നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോര്‍ കമ്മിറ്റിക്കായിരിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു. വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഈ കോര്‍ കമ്മിറ്റി.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍, റാസല്‍ഖൈമ മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലത്തിന്റെ സ്‌കെച്ച് മാപ്പ് അദ്ദേഹം കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കൈമാറി.
അതേസമയം, കോണ്‍സല്‍ ജനറല്‍ എന്ന നിലയിലുള്ള സേവന കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സതീഷ് കുമാര്‍ ശിവനെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങള്‍ക്കുള്ള ആദര സൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Comments ()