ഉംറ കഴിഞ്ഞുള്ള മടക്കയാത്ര ദുരന്തമായി; സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അപകട കാരണം ഡ്രൈവറുടെ കാഴ്ച മറച്ച പ്ലാസ്റ്റിക് ഷീറ്റ്

ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബമാണ് സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തില്‍പ്പെട്ടത്.

ഉംറ കഴിഞ്ഞുള്ള മടക്കയാത്ര ദുരന്തമായി; സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അപകട കാരണം ഡ്രൈവറുടെ കാഴ്ച മറച്ച പ്ലാസ്റ്റിക് ഷീറ്റ്

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം രാങ്ങാട്ടൂര്‍ തെക്കേ പീടിയേക്കല്‍ അബ്ദുല്ലത്തീഫ് (കുഞ്ഞുമോന്‍) എന്നയാളുടെ ഭാര്യയും മകളുമാണ് മരിച്ചത്. ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബമാണ് സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തില്‍പ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ്സ് ഹൈവേയില്‍, ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള 'ദലം' എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു കുടുംബം. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, ഒരു പേരക്കുട്ടി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്സില്‍ വന്ന് പതിക്കുകയും, ഇതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ റോഡില്‍ മറിയുകയുമായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.