സ്ക്രീനിൽ ദളപതിയുടെ അവസാന നിമിഷങ്ങൾ, തിയേറ്ററുകളിൽ കണ്ണീരും ആരവവും; 'ജനനായകൻ' ബോക്സ് ഓഫീസിൽ നേടിയത് എത്ര?
ആദ്യ ദിനം ഇന്ത്യയിലെ സിനിമയുടെ നെറ്റ് കളക്ഷൻ 41 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകന്‍' തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം പുറത്തിറങ്ങിയ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇതിനെ വരവേറ്റത്.
ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും, തങ്ങളുടെ പ്രിയതാരത്തിന്റെ അവസാന സിനിമ ആരാധകര്‍ ആഘോഷമാക്കുകയാണ്. ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 41 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കളക്ഷനില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആദ്യദിനം തമിഴില്‍ നിന്ന് മാത്രം 36.50 കോടി രൂപ ചിത്രം നേടി. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപയും സ്വന്തമാക്കി.
എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' എന്ന സിനിമയുടെ ഔദ്യോഗിക റീമേക്കാണ് 'ജനനായകന്‍'. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. കെ.വി.എന്‍. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ്.
Comments ()