55 സാക്ഷികൾ, 1200 പേജ് കുറ്റപത്രം; നസ്രാപുരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ 65-കാരന് വധശിക്ഷ

65-കാരനായ ഭീംറാവു പ്രഭാകര്‍ കാംബ്ലിയെയാണ് പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍. സലൂംഗെ വധശിക്ഷയ്ക്ക് വിധിച്ചത്.

55 സാക്ഷികൾ, 1200 പേജ് കുറ്റപത്രം; നസ്രാപുരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ 65-കാരന് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുരിലെ മൂന്നരവയസ്സുകാരിയുടെ ബലാത്സംഗക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 65-കാരനായ ഭീംറാവു പ്രഭാകര്‍ കാംബ്ലിയെയാണ് പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍. സലൂംഗെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ജൂണ്‍ 25-ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് പരമാവധി ശിക്ഷ തന്നെ കോടതി പ്രഖ്യാപിച്ചത്.

സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ഏറ്റവും അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച അപൂര്‍വ്വ കേസുകളിലൊന്നായി മാറുകയാണ് പൂണെ നസ്രാപുരിലെ ബലാത്സംഗ കൊലപാതകം. കൃത്യം നടന്ന് വെറും രണ്ട് മാസത്തിനുള്ളിലാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്.

വെറും 15 ദിവസം കൊണ്ട് അന്വേഷണസംഘം തയ്യാറാക്കിയത് 1200 പേജുകളുള്ള വമ്പന്‍ കുറ്റപത്രമാണ്. ഇതില്‍ 55 സാക്ഷിമൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, വൈദ്യപരിശോധനാ ഫലങ്ങള്‍, ഡിഎന്‍എ അടക്കമുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി ഉള്‍പ്പെടുത്തിയിരുന്നു.