കരുണയുടെ കൈത്താങ്ങിൽ ബാക്കിയായത് 12.83 കോടി; അബ്ദുൽ റഹീമിനായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത്

'അബ്ദുല്‍ റഹീം അസിസ്റ്റന്‍സ് കമ്മിറ്റി' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ ട്രസ്റ്റില്‍, മോചനത്തിനായുള്ള മുഴുവന്‍ നടപടികള്‍ക്കും ശേഷം ഇപ്പോള്‍ പന്ത്രണ്ട് കോടിയിലേറെ രൂപ ബാക്കിയുണ്ട്.

കരുണയുടെ കൈത്താങ്ങിൽ ബാക്കിയായത് 12.83 കോടി; അബ്ദുൽ റഹീമിനായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത്

കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ട്രസ്റ്റിലേക്ക് ആകെ ലഭിച്ചത് 48.36 കോടി രൂപയാണ്. 'അബ്ദുല്‍ റഹീം അസിസ്റ്റന്‍സ് കമ്മിറ്റി' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ ട്രസ്റ്റില്‍, മോചനത്തിനായുള്ള മുഴുവന്‍ നടപടികള്‍ക്കും ശേഷം ഇപ്പോള്‍ പന്ത്രണ്ട് കോടിയിലേറെ രൂപ ബാക്കിയുണ്ട്.

സൗദി പൗരന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുല്‍ റഹീം, അവിടുത്തെ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ അബദ്ധത്തില്‍ ജീവന്‍രക്ഷാ ഉപകരണം കൈതട്ടി കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്നാണ് കേസില്‍ അകപ്പെടുന്നത്. 2006 നവംബറില്‍ അറസ്റ്റിലായ റഹീമിന് 2012-ല്‍ സൗദി കോടതി വധശിക്ഷ വിധിച്ചു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, മോചനത്തിനായി നല്‍കേണ്ടിയിരുന്ന ദിയാധനം പൂര്‍ണ്ണമായി കൈമാറിയ ശേഷവും റഹീമിന്റെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നിലവില്‍ 12,83,32,555 (12.83 കോടി) രൂപ ബാക്കിയുണ്ട്.