വിമാനം താഴേയ്ക്ക് പതിച്ച സംഭവം; എയർ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി റിപ്പോർട്ട്
ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിൻ ജീവനക്കാരും സഹ പൈലറ്റും പരാതി നൽകി
ദില്ലി: തായ്ലൻഡിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവത്തോടെ എടുത്ത് വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് നാലിനുണ്ടായ ഈ അപകടത്തിൽ 20 യാത്രക്കാർക്കും 4 കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ നടത്തിയ വൈദ്യ പരിശോധനയിൽ പൈലറ്റുമാരിൽ ഒരാളുടെ സാമ്പിളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയത് വൻ നടുക്കമുണ്ടാക്കിയിട്ടുണ്ട്. ലഹരി പരിശോധനാ ഫലം പോസിറ്റീവായതോടെ സംഭവത്തിന് പിന്നിലെ ദുരൂഹത ഏറുകയാണ്.
അതേസമയം, കുറ്റാരോപിതനായ പൈലറ്റ് ഇൻ കമാൻഡിനെതിരെ (PIC) സഹപൈലറ്റും കാബിൻ ജീവനക്കാരും എയർ ഇന്ത്യ മാനേജ്‌മെന്റിന് ഔദ്യോഗികമായി പരാതി നൽകി. സംഭവസമയത്ത് പൈലറ്റ് നടക്കാൻ പോലും കഴിയാത്തവിധം ലഹരിയിലായിരുന്നുവെന്നും, വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള മുൻകൂട്ടി ലഭിച്ച മുന്നറിയിപ്പ് സമയത്ത് ക്യാപ്റ്റൻ പൈലറ്റ് സീറ്റിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പൈലറ്റിന്റെ ശരീരത്തിൽ കഞ്ചാവിന്റെ അംശം എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും ചട്ടപ്രകാരം വിഷയം മെഡിക്കൽ റിവ്യൂ ഓഫീസർക്ക് കൈമാറുമെന്നും എയർ ഇന്ത്യ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ പൈലറ്റിനെതിരെയുള്ള തുടർനടപടികളിൽ വ്യക്തത വരും.
Comments ()