സൗദി അറേബ്യയില്‍ ബസ് അപകടം, മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മരണം

ബസ് നിയന്ത്രണം വിട്ട് ലാന്‍ഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു

സൗദി അറേബ്യയില്‍ ബസ് അപകടം, മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മരണം

റിയാദ്: സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍ മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബുഹദ്രിയ്യ റോഡിലാണ് ദാരുണമായ അപകടമുണ്ടായത്.

കണ്ണൂര്‍ ചെണ്ടയാട് കുനിയില്‍ വീട്ടില്‍ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകന്‍ അഭിലാഷ് ഗോപാലകുറുപ്പ് ആണ് മരിച്ച മലയാളി. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അഭിലാഷ് ആയിരുന്നു ബസ് ഓടിച്ചിരുന്നത്.

ബസ് നിയന്ത്രണം വിട്ട് ലാന്‍ഡ് റോവറുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.