അത്യുഷ്ണം നേരിടാൻ ഗൾഫ് നാടുകൾ, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

ചില മരുഭൂമി പ്രദേശങ്ങളില്‍ പകല്‍ സമയത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നേക്കാം.

അത്യുഷ്ണം നേരിടാൻ ഗൾഫ് നാടുകൾ, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും കഠിനമായ വേനല്‍ക്കാലത്തിന് തുടക്കമാകുന്നു. ജൂലൈ മൂന്ന് മുതല്‍ മേഖലയില്‍ പരമ്പരാഗത ഉഷ്ണകാല ഘട്ടമായ 'ജംറത്ത് അല്‍ ഖൈത്' ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി മുന്നറിയിപ്പ് നല്‍കി. ചില മരുഭൂമി പ്രദേശങ്ങളില്‍ പകല്‍ സമയത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നേക്കാം. കടുത്ത ചൂടും വരണ്ട കാറ്റും ആവര്‍ത്തിച്ചുള്ള ഉഷ്ണതരംഗങ്ങളും ജനജീവിതത്തെ സാരമായി ബാധിക്കും.

ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 10 വരെ നീണ്ടുനില്‍ക്കുന്ന ഈ കാലയളവ് ഗള്‍ഫ് മേഖലയിലെ കഠിനമായ വേനലിന്റെ രണ്ടാം ഘട്ടവും അതിന്റെ പരമാവധിയുമായിരിക്കും. ഈ ദിവസങ്ങളില്‍ സൂര്യപ്രകാശം ഏറ്റവും ശക്തമായി ഭൂമിയില്‍ പതിക്കുന്നതാണ് ചൂട് അസഹനീയമാകാന്‍ കാരണം.

അതേസമയം, ഈ സീസണില്‍ 'സമൂം' എന്നറിയപ്പെടുന്ന ഉഷ്ണമേറിയ വരണ്ട കാറ്റിന്റെ ആവൃത്തി വര്‍ദ്ധിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ താപനില പലയിടങ്ങളിലും 50 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.