സേവനം മോശമെന്ന് വ്യാപക പരാതി; കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി

. ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല

സേവനം മോശമെന്ന് വ്യാപക പരാതി; കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി താത്കാലികമായി കൊറിയര്‍ സര്‍വീസ് നിര്‍ത്തിവെച്ചു. സേവനം മോശമെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് തീരുമാനം. ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല. ഇവരോട് സേവനം അവസാനിപ്പിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി.

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നടത്തിവന്നപ്പോള്‍ വരുമാനം മികച്ച രീതിയില്‍ ലഭിച്ചിരുന്നു. കൂടുതല്‍ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ഏജന്‍സിയെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. നിലവില്‍ സര്‍വീസ് അവസാനിപ്പിച്ചെങ്കിലും വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം.

വരുമാനം കുറഞ്ഞതിന് പുറമേ കൊറിയര്‍ കൃത്യസമയത്ത് നല്‍കാനും കഴിഞ്ഞില്ലെന്ന കാരണത്താലാണ് സ്വകാര്യ കമ്പനിയെ ഒഴിവാക്കിയത്. ജൂലായ് 29 മുതല്‍ ബുക്കിങ് സ്വീകരിക്കേണ്ടെന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ടിക്കറ്റ് വരുമാനത്തിന് പുറമേ കെഎസ്ആര്‍ടിസിയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്ത്രോതസാണ് കൊറിയര്‍ സര്‍വീസ്. ടെന്‍ഡര്‍ ക്ഷണിച്ച ശേഷം മറ്റ് കമ്പനികള്‍ വന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.