കുവൈത്തിൽ ഭീകരസംഘം അറസ്റ്റിലെന്ന പ്രചാരണം വ്യാജം; ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ അതീവ ജാഗ്രതയോടെയും സുതാര്യമായ രീതിയിലുമാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ വിഷയങ്ങളിൽ എന്തെങ്കിലും പ്രധാന വിവരങ്ങൾ പുറത്തുവിടേണ്ട സാഹചര്യമുണ്ടായാൽ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാകും അറിയിപ്പ് നൽകുകയെന്നും വ്യക്തമാക്കി

കുവൈത്തിൽ ഭീകരസംഘം അറസ്റ്റിലെന്ന പ്രചാരണം വ്യാജം; ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

കുവൈത്ത് സിറ്റി: രാജ്യത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട സംഘം പിടിയിലായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ജനങ്ങൾ അഭ്യൂഹങ്ങളിൽ വീഴരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ അതീവ ജാഗ്രതയോടെയും സുതാര്യമായ രീതിയിലുമാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ വിഷയങ്ങളിൽ എന്തെങ്കിലും പ്രധാന വിവരങ്ങൾ പുറത്തുവിടേണ്ട സാഹചര്യമുണ്ടായാൽ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാകും അറിയിപ്പ് നൽകുകയെന്നും വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും സർക്കാർ അംഗീകൃത പ്ലാറ്റ്‌ഫോമുകളുമാണ് ശരിയായ വിവരങ്ങൾക്ക് ആശ്രയിക്കേണ്ടതെന്നും അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇറാൻ–അമേരിക്ക സംഘർഷം: നയതന്ത്ര നീക്കങ്ങൾ സജീവം

ഇതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിൽ താൽക്കാലിക അയവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൂടുതൽ സൈനിക നീക്കങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ആഴ്ച തന്നെ ചില ധാരണകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാൻ അമേരിക്ക ഇസ്രായേലിനോട് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടതായും വിവരങ്ങൾ പുറത്തുവന്നു.

അതേസമയം, ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കാളിയല്ലെന്ന് വ്യക്തമാക്കി. കുവൈത്തിന്റെ പങ്കാളിത്തം സംബന്ധിച്ച ചില റിപ്പോർട്ടുകൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, അമേരിക്കയുമായുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇറാൻ വിവിധ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അമേരിക്കൻ സൈനിക വിഭാഗങ്ങൾക്ക് നാശനഷ്ടമുണ്ടാക്കിയതായും നിരവധി സൈനികർ കൊല്ലപ്പെട്ടതായും ഇറാൻ അനുകൂല വൃത്തങ്ങൾ അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടന്റെ പിന്തുണ തുടർന്നാൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയതായി വിവരമുണ്ട്.