മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ; കൊച്ചിയിലും കോഴിക്കോട്ടും ഓഫീസുകൾ പൂട്ടി 'കോറോ ഹെൽത്ത്', 900 ജീവനക്കാർ പ്രതിസന്ധിയിൽ
കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്ന് 900 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.
കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ 'കോറോ ഹെല്‍ത്ത്' കൊച്ചി, കോഴിക്കോട് ഓഫീസുകളിലെ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തെ തുടര്‍ന്ന് 900 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. പിരിച്ചുവിടലിനൊപ്പം കേരളത്തിലെ ഇരു ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ കമ്പനി പൂര്‍ണ്ണമായി അവസാനിപ്പിക്കുകയും ചെയ്തു.
ഇന്ന് രാവിലെ സാധാരണ പോലെ ജോലിക്ക് എത്തിയപ്പോഴാണ് തങ്ങളെ പിരിച്ചുവിട്ട വിവരം ജീവനക്കാര്‍ അറിയുന്നത്. ജോലിയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ മുന്‍കൂര്‍ അറിയിപ്പും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനകം അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇതിനുമുമ്പ് കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ക്ക് പോലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ മാനേജ്മെന്റിന്റെ വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Comments ()