കേരള രാഷ്ട്രീയത്തിൽ ആദ്യം; തിരുവനന്തപുരം ബിജെപി കൗൺസിലറുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടക്കും

നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്

കേരള രാഷ്ട്രീയത്തിൽ ആദ്യം; തിരുവനന്തപുരം ബിജെപി കൗൺസിലറുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടക്കും

കൊച്ചി: കാപ്പാ നിയമപ്രകാരം വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ജനപ്രതിനിധി ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണ്.

മുമ്പ് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് ഇരുപതാം വാര്‍ഡ് കൗണ്‍സിലറായ സുഗതന്‍ ഉള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതും അസാധാരണമായ ഈ കോടതി ഉത്തരവുണ്ടായതും.

'ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണ്. ജനാധിപത്യത്തില്‍ ജനവിധി മാനിക്കപ്പെടണം. അസാധാരണ സാഹചര്യങ്ങളില്‍ ഇത്തരം അസാധാരണ തീരുമാനങ്ങള്‍ എടുക്കാന്‍ കോടതിക്ക് അധികാരമുണ്ട്,' എന്ന് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കി. ജയിലില്‍ നടക്കുന്ന ചടങ്ങില്‍ പരിമിതമായ എണ്ണം അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.