പൈപ്പ്‌ലൈൻ ആക്രമണം: സൗദിയുടെ തിരിച്ചടി താൽക്കാലികമായി ഒഴിവാക്കി; ഇറാഖിൽ കമാൻഡർ പുറത്ത്
ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയുടെ പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന സൗദി അറേബ്യയുടെ പ്രധാന 'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ്‌ലൈനിന്റെ പ്രവർത്തനം മുൻകരുതൽ നടപടിയുടെ ഭാഗമായി സൗദി ഊർജ്ജ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. മദീനയ്ക്ക് സമീപമുള്ള പൈപ്പ്‌ലൈൻ പ്രദേശത്ത് കറുത്ത പുക ഉയരുന്നത് യൂറോപ്യൻ ഉപഗ്രഹ ചിത്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വന്തം മണ്ണിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ അവസരം വേണമെന്ന ഇറാഖി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് സൗദി താൽക്കാലികമായി തിരിച്ചടി ഒഴിവാക്കിയെങ്കിലും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് നിമിഷവും മറുപടി നൽകാൻ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ ശക്തമായി അപലപിച്ച ഇറാഖ് സൗദിയുടെ നിയന്ത്രണത്തോടെയുള്ള നിലപാടിനെ സ്വാഗതം ചെയ്തു. ആക്രമണം നടന്നത് ദക്ഷിണ പ്രവിശ്യയായ മൈസാനിൽ നിന്നാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അവിടുത്തെ മിലിട്ടറി കമാൻഡറെ ഇറാഖി പ്രധാനമന്ത്രി ഉടനടി പുറത്താക്കുകയും പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
Comments ()