സൗദിയിൽ നികുതി ഇളവ് വീണ്ടും ദീർഘിപ്പിച്ചു; പ്രവാസികൾക്ക് ആശ്വാസം
ബിസിനസ് മേഖലയ്ക്കും വ്യക്തിഗത നികുതിദായകർക്കും നിയമാനുസൃതമായി അവരുടെ നികുതി നിലകൾ ശരിയാക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം
റിയാദ്: നികുതി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകളിൽ ഇളവ് നൽകുന്ന സൗദി അറേബ്യയുടെ ആംനസ്റ്റി പദ്ധതി വീണ്ടും നീട്ടിയതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. ബിസിനസ് മേഖലയ്ക്കും വ്യക്തിഗത നികുതിദായകർക്കും നിയമാനുസൃതമായി അവരുടെ നികുതി നിലകൾ ശരിയാക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.
പദ്ധതി പ്രകാരം നികുതി രജിസ്ട്രേഷൻ വൈകിയതും, റിട്ടേൺ സമർപ്പണത്തിൽ ഉണ്ടായ കാലതാമസവും, കുടിശ്ശിക നികുതി അടയ്ക്കുന്നതിലെ വൈകല്യവും ഉൾപ്പെടെയുള്ള പിഴകൾക്ക് ഇളവ് ലഭിക്കും. കൂടാതെ വാറ്റ് (VAT) റിട്ടേണുകളിൽ തിരുത്തൽ വരുത്തുന്നതിനുള്ള പിഴകളും ഒഴിവാക്കപ്പെടും. നികുതി ബാധ്യതകൾ പൂർണ്ണമായി തീർപ്പാക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും മുൻഗണന നൽകുന്നവർക്കാണ് പ്രധാനമായും ഈ ആനുകൂല്യം.
പുതിയ നീട്ടലിനുസരിച്ച് ഇളവുകൾ 2026 ഡിസംബർ അവസാനം വരെ തുടരും. രജിസ്റ്റർ ചെയ്ത നികുതിദായകർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. കൂടാതെ എല്ലാ കുടിശ്ശിക റിട്ടേണുകളും സമർപ്പിക്കുകയും അടിസ്ഥാന നികുതി തുക അടയ്ക്കുകയും വേണം. തുക ഒറ്റത്തവണയായി അടയ്ക്കാൻ കഴിയാത്തവർക്ക് ഇൻസ്റ്റാൾമെന്റ് സൗകര്യവും ലഭ്യമാണ്.
അതേസമയം, നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾക്കും മുമ്പ് തീർപ്പാക്കിയ പിഴകൾക്കും ഈ ഇളവ് ബാധകമല്ലെന്ന് അതോറിറ്റി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 19993 എന്ന നമ്പറിലോ, @Zatca_Care എന്ന എക്‌സ് ഹാൻഡിലിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Comments ()