ക്ഷേമപെൻഷൻ 3,000 ആക്കും; ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, സ്ത്രീ സുരക്ഷാ പെൻഷനിൽ തീരുമാനം ബാക്കി

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ക്ഷേമപെൻഷൻ 3,000 ആക്കും; ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, സ്ത്രീ സുരക്ഷാ പെൻഷനിൽ തീരുമാനം ബാക്കി
ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പദ്ധതി ആരംഭിച്ചതെന്നും സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സില്‍ താമസിക്കുന്ന ഒരാളുടെ പേരില്‍ ഈ മാസം പെന്‍ഷന്‍ ലഭിച്ചില്ലെന്ന പരാതി ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മറുപടിയായി, മകന്‍ വിദേശത്തുള്ളത് മാത്രം അടിസ്ഥാനമാക്കി അമ്മയെ പെന്‍ഷന് അയോഗ്യയാക്കുന്നതില്‍ എന്താണ് യുക്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു.

അര്‍ഹരായ ഒരാളും പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് പുറത്താകരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കൂടാതെ, ക്ഷേമ പെന്‍ഷന്‍ തുക 3,000 രൂപയായി വര്‍ധിപ്പിക്കുന്നതില്‍ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.